മുസ്ലിം പള്ളികളിലെ ജുമാ നമസ്‌കാരത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തിൽ പ്രകോപനം പാടില്ലെന്ന നിർദ്ദേശം നൽകിയത് വിവാദമായതോടെ വിശദീകരണവുമായി പൊലീസ്

0

കണ്ണൂർ: മുസ്ലിം പള്ളികളിലെ ജുമാ നമസ്‌കാരത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തിൽ പ്രകോപനം പാടില്ലെന്ന നിർദ്ദേശം നൽകിയത് വിവാദമായതോടെ വിശദീകരണവുമായി പൊലീസ്. മയ്യിൽ പൊലീസാണ് പഞ്ചായത്തിലെ വിവിധ പള്ളികളിൽ സർക്കുലർ നൽകിയത്. പ്രവാചകനിന്ദ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലറെന്നാണ് പൊലീസ് വിശദീകരണം. സംഭവം വിവാദമായതോടെയാണ് പൊലീസ് വിശദീകരണം നൽകിയത്.

സർക്കുലറിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി. ഇതിന് പിന്നാലെ സർക്കുലറിൽ വീഴ്ചയുണ്ടായതായി എസ്എച്ച്ഒ പറഞ്ഞു. മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശത്തിനായിരുന്നു ഉത്തരവ്. സർക്കുലർ ഇറക്കിയത് വീഴ്ചയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു. സംഭവത്തിൽ ജില്ലാ പൊലീസ് കമ്മീഷണർ എസ്എച്ച്ഒയോട് വിശദീകരണം തേടിയിട്ടുണ്ട്.

‘പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനു ശേഷം നടത്തിവരുന്ന മത പ്രഭാഷണങ്ങളിൽ നിലവിലുള്ള സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ നടത്താൻ പാടില്ല. അങ്ങനെ സംഭവിച്ചെന്ന വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടിസിൽ പറയുന്നത്.

മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്‌പെക്ടർ ഓഫ് പൊലിസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാർക്ക് നൽകിയിട്ടുള്ളത്. മയ്യിൽ പഞ്ചായത്തിന് കീഴിലുള്ള പള്ളികളിലാണ് സർക്കുലർ നൽകിയത്. സർക്കുലറിനെതിരെ മുസ്ലിം ലീഗ്, എസ്ഡിപിഐ ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

ക്രമസമാധാനം നിലനിർത്താനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ചില പള്ളികളിൽ നോട്ടീസ് നൽകിയതെന്ന് മയ്യിൽ പൊലിസ് ഇൻസ്‌പെക്ടർ ബിജു പ്രകാശ് പ്രതികരിച്ചു. എന്നാൽ, ഏത് സാഹചര്യത്തിലാണ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. സംഭവത്തിൽ നേതാക്കൾ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here