ദക്ഷിണാഫ്രിക്കയിലെ തീരനഗരമായ ഈസ്റ്റ് ലണ്ടനിലെ നിശാക്ലബ്ബിലെ ആഘോഷത്തിനിടെ 22 പേർ മരിച്ചതു പൊലീസ് അന്വേഷിക്കുന്നു. പരീക്ഷ തീർന്നത് ആഘോഷിക്കാൻ ശനിയാഴ്ച രാത്രി ക്ലബ്ബിലെത്തിയ 18 വയസ്സിൽ താഴെയുള്ള കൗമാരക്കാരെയാണു മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. ആരുടെയും മൃതദേഹത്തിൽ സാരമായ പരുക്കുകൾ കാണാനില്ല. മൃതദേഹങ്ങൾ മേശകൾക്കും കസേരകൾക്കും ഇടയിൽ ചിതറിക്കിടക്കുകയായിരുന്നുവെന്നു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തിക്കിലും തിരക്കിലും പെട്ടാണു മരണമെന്നു സംശയമുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയായാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.