ന്യൂഡൽഹി: സൈന്യത്തിലേക്കുള്ള റിക്രൂട്ടിംഗ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം. യുവാക്കളെ വിഢികളാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. ബിഹാറിലെ മുസാഫർപുരിലും ബക്സറിസലും പ്രതിഷേധം അരങ്ങേറി.
യുവാക്കൾ ട്രെയിൻ തടയുകയും ദേശീയപാതകൾ ഉപരോധിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ലക്നോവിൽ പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചു. രാജസ്ഥാനിൽ യുവാക്കൾ ഡൽഹി-ജയ്പുർ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞു. പലയിടത്തും പ്രതിഷേധം ചെറിയ തോതിൽ അക്രമാസക്തമായി.
നാല് വർഷത്തെ സൈനിക സേവനത്തിനു ശേഷം തങ്ങൾ മറ്റൊരു ജോലിക്കായി വീണ്ടും പഠിക്കേണ്ടി വരില്ലേയെന്നാണ് യുവാക്കൾ ചോദിക്കുന്നത്. നാല് വർഷത്തിനു ശേഷം തൊഴിൽ അന്വേഷിക്കുമ്പോൾ തങ്ങളുടെ അതേ പ്രായത്തിലുള്ളവരേക്കാൾ പിന്നിൽ പോകില്ലേയെന്നും ഇവർ ചോദിക്കുന്നു. പ്രധാനമായും സേനാവിഭാഗങ്ങളിലെ ശമ്പളം, പെൻഷൻ ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാന്റ് കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
അഗ്നിപഥിലേക്ക് 17 നും 21 നും ഇടയിൽ പ്രായമുള്ള 45,000 യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇവർക്ക് 30,000-40,000 രൂപയാണ് ശമ്പളം സിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മറ്റ് അലവൻസുകളും പെൻഷനുകളും നൽകില്ല. നാലു വർഷത്തിനു ശേഷം അഗ്നിവീർ വിഭാഗത്തിൽനിന്ന് 25 ശതമാനം പേരെ പെൻഷൻ, ഇൻഷ്വറൻസ്, സബ്സിഡി, പെൻഷൻ ആനൂകൂല്യങ്ങൾ സഹിതം സ്ഥിരം സർവീസിലേക്ക് ഉൾപ്പെടുത്തും. എന്നാൽ, നേരത്തേയുള്ള നാലു വർഷത്തെ സേവനകാലം ശമ്പളവും പെൻഷനും നിർണയിക്കുമ്പോൾ കണക്കാക്കില്ല.
പുറത്താകുന്ന 75 ശതമാനം പേർക്കും പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ സൈനിക സേവനം അവസാനിപ്പിക്കേണ്ടിവരും. അവർക്ക് ലഭിക്കുക 11.71 ലക്ഷം രൂപയുടെ സേവാനിധി പാക്കേജാണ്. സൈനികർക്ക് നൽകേണ്ടിവരുന്ന ഉയർന്ന ശമ്പളവും പെൻഷനും ലാഭിക്കുക വഴി ഈ തുക ആയുധങ്ങൾ വാങ്ങിക്കൂട്ടാമെന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.