കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ആരോഗ്യപ്രവർത്തകർക്ക് പരിക്ക്. ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പരിക്കേറ്റ ഡ്യൂട്ടി ഡോക്ടർ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രിയിലും, നഴ്സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ചികില്‍സ ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണം നടത്തിയത്.
അതേസമയം മാസ്ക് വയ്ക്കാൻ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇവർ ആക്രമിച്ചതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. ജൂൺ 19ന് പ്രതിയായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയപ്പോള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തുടർന്നു പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ആരോഗ്യപ്രവർത്തകർ ആരോപിച്ചു