രാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാത്മാഗാന്ധിയുടെ ചെറുമകൻ തന്നെ

0

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധി തന്നെ ആയേക്കുമെന്ന് സൂചന. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. സമവായം ഉണ്ടെങ്കിൽ സ്ഥാനാർത്ഥിയാകാമെന്ന് ഗോപാൽ കൃഷ്ണ ഗാന്ധി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ഗോപാൽകൃഷ്ണ ഗാന്ധിയുമായി എൻസിപി നേതാവ് ശരദ് പവാർ സംസാരിച്ചു. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനോട് ശരദ് പവാർ അഭ്യർത്ഥിച്ചു. രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കാനായി നാളെ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. പ്രതിപക്ഷ പാർട്ടികൾ പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെ, രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി ബിജെപി കോർഡിനേഷൻ കമ്മിറ്റി യോഗം ഇന്നലെ പാർട്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വസതിയിൽ ചേർന്നു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, അശ്വനി വൈഷ്ണവ്, ജി. കിഷൻ റെഡ്ഡി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ഇതുവരെ 15 പത്രികകൾ
ഇതുവരെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് 15 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.ആദ്യ ദിനം 11 പത്രികകളും വ്യാഴാഴ്ച മൂന്നും വെള്ളിയാഴ്ച ഒരു പത്രികയുമാണ് സമർപ്പിക്കപ്പെട്ടത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ മൂന്ന് പത്രികകൾ തള്ളിയിട്ടുണ്ട്. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
രാംനാഥ്‌ കോവിന്ദിന്റെ പിൻഗാമി ആര്..?

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18നാണ് നടക്കുന്നത്. 29 വരെയാണ് പത്രിക നൽകാനുള്ള സമയം. കോഴയോ സമ്മർദ്ദമോ കണ്ടാൽ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാംനാഥ് കോവിന്ദിന് ബിജെപി രണ്ടാമൂഴം കൊടുക്കാൻ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള സൂചന അതിനാൽ അടുത്ത രാഷ്ട്രപതിയാരെന്നതിൽ ചർച്ചകൾ ഇനി സജീവമാകും. പ്രതിപക്ഷം ആരെ സ്ഥാനാർത്ഥിയായി നിർത്തും എന്നതിലും ഇനി വ്യക്തത വരേണ്ടതുണ്ട്.
നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 62-ാം അനുച്ഛേദത്തിൽ പറയുന്നത്. 2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ജൂലൈ 20-ന് ഫലം പ്രഖ്യാപിച്ചു.

ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ളത് ഉത്തർപ്രദേശിനാണ്.
233 രാജ്യസഭാംഗങ്ങളും, 543 ലോക്‌സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും – ആകെ 4,896 ഇലക്‌ടർമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്. ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിരിക്കുന്നു, അതേസമയം സംസ്ഥാനങ്ങളിൽ ഒരു എം‌എൽ‌എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയർന്നത് 208 ആണ്. അതനുസരിച്ച്, ഉത്തർപ്രദേശ് നിയമസഭയുടെ മൊത്തം വോട്ടുകളുടെ മൂല്യം 83,824 ആണ്. ഓരോ വോട്ടിന്റെയും മൂല്യം 1971 ലെ സെൻസസ് അടിസ്ഥാനമാക്കി അതാത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആനുപാതികമായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു.

4,896 ഇലക്‌ടർമാർ അടങ്ങുന്ന ഇലക്ടറൽ കോളേജിന്റെ ആകെ മൂല്യം 10,98,903 ആണ്, വിജയിച്ച സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ കുറഞ്ഞത് 50 ശതമാനം വോട്ട് ലഭിച്ചിരിക്കണം. വിവിധ നിയമസഭകളിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിയമസഭയ്ക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന ലെജിസ്ലേറ്റീവ് കൌണ്സിലിലെ അംഗങ്ങൾക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവസരമില്ല.

നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് സ്വന്തം സ്ഥാനാർത്ഥിയെ അനായാസം ജയിപ്പിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ) നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നു. എൻഡിഎയ്ക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും മുന്നണി സ്ഥാനാർത്ഥിക്ക് തന്നെയാവും രാജ്യസഭയിൽ കൂടുതൽ വോട്ട്നേടാനാവുക.

LEAVE A REPLY

Please enter your comment!
Please enter your name here