തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളുടെ സമരം ശക്തമാകുന്നു. സിഐടിയുവിൻറെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക് കയറ്റി വിടുന്നില്ല. വനിത ജീവനക്കാർ അടക്കം 300ലേറെ പേരാണ് സമരത്തിലുള്ളത്. സമരം തുടങ്ങും മുന്പ് എത്തിയ കൺട്രോൾ റൂം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഓഫിസിലുള്ളത്. അതേസമയം സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
ശമ്പള വിതരണം കൃതമായി നടപ്പാക്കുക എന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സി ഐ ടിയുവിന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ഇന്ന് 15ാം ദിവസമാണ്.
ഐഎൻടിയുസിയും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.
കെ എസ് ആർ ടി സിയിൽ ഡ്രൈവർ കണ്ടക്ടർ മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.