കീവ്: ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യൻ പട്ടാളം യുക്രെയ്നിൽ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നല്കി. യുദ്ധംനീളുന്നത് റഷ്യൻ ആയുധശേഖരത്തിൽ വലിയ കുറവു വരുത്തിയിട്ടുണ്ട്. കൃത്യത കൂടിയ അധുനിക മിസൈലുകളുടെ ശേഖരം കുറഞ്ഞു.
സോവിയറ്റ് കാലത്തു വികസിപ്പിച്ച കപ്പൽവേധ കെഎച്ച്-22 മിസൈലുകൾ യുക്രെയ്ന്റെ കരപ്രദേശത്തു പ്രയോഗിച്ചു തുടങ്ങിയതായി സംശയിക്കുന്നു. അണ്വായുധ പോർമുന ഉപയോഗിച്ച് വിമാനവാഹി കപ്പലുകളെ തകർക്കാൻ നിർമിച്ച മിസൈലുകളാണിത്. ഇവയിൽ പരന്പരാഗത പോർമുനകൾ ഘടിപ്പിച്ച് കരയിൽ പ്രയോഗിക്കുന്പോൾ കൃത്യത കുറയും; വളരെ വലിയ ആൾനാശമായിരിക്കും ഫലമെന്ന് ബ്രിട്ടീഷ് വൃത്തങ്ങൾ പറഞ്ഞു. യുക്രെയ്ന്റെ പക്കലും ആയുധശേഖരം കുറഞ്ഞുവരുകയാണ്. പാശ്ചാത്യർ നല്കുന്ന ആയുധങ്ങളാണ് അവരുടെ ആശ്രയം.
ഇതിനിടെ കിഴക്കൻ യുക്രെയ്നിലെ സെവ്റോ ഡോണറ്റ്സ് നഗരം പിടിക്കാൻ റഷ്യൻ സേന ആഞ്ഞു പരിശ്രമിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. യുക്രെയ്ൻ പട്ടാളം പിന്മാറാൻ തയാറായിട്ടില്ല. നഗരത്തിലെ ഫാക്ടറികളും റെയിൽ, റോഡ് ശൃംഖലകളും റഷ്യ നശിപ്പിച്ചു. തീപടർത്തുന്ന ഫ്ലെയിം ത്രോവർ റോക്കറ്റ് ഉപയോഗിച്ച് വ്രുബിവ്ക ഗ്രാമത്തിലെ ഒട്ടേറെ ഭവനങ്ങൾ റഷ്യൻ പട്ടാളം നശിപ്പിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ ആരോപിച്ചു.
ഇന്നലെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയൻ കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വോളോഡമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം തുടങ്ങിയശേഷം ഉർസുലയുടെ രണ്ടാമത്തെ യുക്രെയ്ൻ സന്ദർശനമാണിത്. തെക്കൻ യുക്രെയ്നിൽ റഷ്യൻ പട്ടാളം പിടിച്ചെടുത്ത മെലിറ്റോപോൾ നഗരനിവാസികൾക്ക് റഷ്യൻ പൗരത്വം നല്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.