തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ ‘പറന്ന്’ ശശിധരൻ

0

കാസർകോട്: കഴിഞ്ഞു പോയതിന്റെ പോരായ്മകളല്ല, വരാനുള്ളതിന്റെ സാധ്യതകളെയാണ് താൻ തേടുന്നതെന്ന് കവിയും എഴുത്തുകാരനുമായ പടന്ന ചൊക്കിക്കണ്ടത്തെ കെ വി ശശിധരൻ. തെങ്ങു കയറുന്നതിനിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ ശശീധരനെ മുന്നോട്ട് നയിച്ചത് വായനയുടെ ലോകമാണ്. ഇതിനോകം നൂറുകണക്കിന് കവിതകളും ചെറുകഥകളും എഴുതി.

വായനയ്‌ക്കിടെ നിറയെ പാട്ടുകളും കേൾക്കുന്ന പതിവുണ്ട് ശശിധരന്. നൂറോളം പഴയ പാട്ടുകൾ കാണാപാഠമാണ് അദ്ദേഹത്തിന്. വായനയിലൂടെയാണ് എഴുത്തിലേക്ക് കടന്നത്. കവിത എഴുതാനാണ് കൂടുതൽ താൽപര്യം. അപ്രതീക്ഷിതമായുണ്ടായ അപകടം ശരീരത്തെ തളർത്തിയെങ്കിലും മനസ്സിനെയും തൻ്റെ ആഗ്രഹത്തെയും തളർത്താനാകില്ലെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ 53കാരൻ. പ്രീ ഡിഗ്രി വരെ പഠിച്ചെങ്കിലും പിന്നീട് കുടുംബം ഭാരം ഏറ്റെടുത്തതോടെ പഠനം ഉപേക്ഷിച്ചു. പല ജോലികൾ ചെയ്‌തു.തോണി തുഴഞ്ഞും തെങ്ങിൽ കയറിയും ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിനിടെയായിരുന്നു അപകടം. ചികിത്സ നടത്തിയെങ്കിലും അരക്കു താഴെ അനക്കാനാവാതെയായി. ഇതിനിടെയാണ് വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞത്. സ്കൂൾ പഠന കാലത്ത് തന്നെ നന്നായി വായിക്കുമായിരുന്നു. ഇപ്പോൾ അടുത്തുള്ള വായനശാലയിൽ നിന്നും സുഹൃത്തുക്കൾ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകുന്നുണ്ട്. നീരുറവ, ചിറകറ്റ പക്ഷികൾ എന്നീ കവിതാ സമാഹാരങ്ങളും രണ്ടു കഥാ സമാഹാരങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചു.

പ്രണയം എന്ന കവിതയ്ക്ക് 2015 ൽ യുവ കലാസാഹിതി പുരസ്കാരവും സാമൂഹ്യ നീതി വകുപ്പ് സംസ്ഥാന തലത്തിൽ നടത്തിയ കഥാ രചനാ മത്സരത്തിൽ ‘സ്നേഹതീരത്തെ തണൽ മരങ്ങൾ’ എന്ന കഥയ്ക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. ഇതിനകം നിരവധി അംഗീകാരവും പുരസ്കാരങ്ങളും ലഭിച്ചു. ജീവതിത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തിൽ സങ്കടപ്പെട്ടിരിക്കാൻ താനില്ലെന്ന് ശശീധരൻ പറയുന്നു. എഴുത്തും വായനയുമാണ് തന്റെ പ്രതീക്ഷ. ഫുൾബോൾ കാണാൻ ഇഷ്ടമാണ് രാത്രി ഉറക്കമൊഴിഞ്ഞും ടെലിവനിൽ കളി കാണാറുണ്ടെന്നും ശശീധരൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here