തിരുവനന്തപുരം: ആളൊഴിഞ്ഞ റോഡായതിനാല്‍ യാതൊരു മുൻകരുതലുമില്ലാതെ ബൈക്കിൽ സ്റ്റണ്ട് നടത്തി ഫോട്ടോയും വീഡിയോയും എടുക്കുന്നത് ആണ് യുവാക്കളുടെ പതിവ്. യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ ചീറി പായുന്ന ഈ റോഡിൽ പ്രഭാത സായാഹ്ന സവാരിക്ക് ഇറങ്ങുന്നവർ മുതൽ മറ്റു യാത്രക്കാർ വരെ പലപ്പോഴും തലനാഴിയിഴയ്ക്ക് ആണ് രക്ഷപ്പെടുന്നത്. ബൈക്ക് റേസിങ്ങിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കളുടെ ജീവന്‍ പൊലിഞ്ഞ വിഴിഞ്ഞം ദേശീയപാതയിലെ ബൈപാസ് റോഡില്‍ അപകടങ്ങൾ ഒരു നിത്യസംഭവമാണ്. നിർമ്മാണം പുരോഗമിക്കുന്ന എൻ.എച്ച് റോഡിൽ ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്നും മിക്ക ദിവസവും അപകടങ്ങള്‍ നടക്കാറുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വിഴിഞ്ഞം ബൈപാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചത്.
ചൊവ്വര സ്വദേശി ശരത്,നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപത്തുവച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടേക്ക് ഇറങ്ങാൻ അപ്രോച്ച് റോഡുകൾ ഇല്ലാത്തതിനാൽ അപകടങ്ങൾ നടന്നാൽ രക്ഷാ പ്രവർത്തകർക്ക് എത്തിപ്പെടാൻ കിലോമീറ്ററുകൾ ചുറ്റണം.
യുവതി യുവാക്കൾ ഫോട്ടോ ഷൂട്ടിനായി ഇപ്പൊൾ നിരന്തരം തെരഞ്ഞെടുക്കുന്ന സ്ഥലമാണ് നിർമാണം പുരോഗമിക്കുന്ന വിഴിഞ്ഞത്തെ എൻ. എച്ച് റോഡ്. കോവളത്ത് എൻ.എച്ച് റോഡ് അടച്ചിട്ടുണ്ടെങ്കിലും ഇതിന് തൊട്ടടുത്ത് തന്നെ സർവീസ് റോഡിൽ നിന്ന് അപ്രോച്ച് റോഡ് നൽകിയിരിക്കുകയാണ്. ഇവിടെ നിന്ന് മുക്കോല തലയ്‌കോട് വരെ അഞ്ച് കിലോമീറ്റർ റോഡ് നീണ്ട് നിവർന്ന് കിടക്കുകയാണ്. ഇതിൽ തുടക്കത്തിലും അവസാനത്തിലും മാത്രമേ എൻ.എച്ച്ലേക്ക് അപ്രോച്ച് റോഡ് താത്കാലികമായി നൽകിയിട്ടുള്ളൂ. അതിനാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താൻ ബുദ്ധിമുട്ടാണ്.
അവധി ദിവസം ആയാൽ രാവിലെ മുതൽ തന്നെ ഫോട്ടോ ഷൂട്ടിംഗ് നടത്താൻ യുവതി യുവാക്കളുടെ സംഘം ഈ റോഡിൽ സജീവമാണ്. പൊലീസ് എത്തിപ്പെടാൻ താമസിക്കുന്നതിനാൽ ബൈക്ക് റേസിംഗ് സംഘത്തിൻ്റെ ഇഷ്ട സ്ഥലമാണ് ഈ റോഡ്. ഇന്ന് രാവിലെയും ഇവിടെ ബൈക്ക് റൈസിംഗ് നടന്നിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് സംഘം യുവതികൾ ഉൾപ്പെടുന്ന സംഘത്തെ താക്കീത് നൽകി പറഞ്ഞ് വിട്ടിരുന്നു.