ബെംഗളൂരു: വിവാഹ നിശ്ചയത്തിന് പിന്നാലെ യുവതിയുടെ അശ്ലീലചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചു നൽകിയെന്ന പരാതിയിൽ മുൻ സഹപ്രവർത്തകൻ പിടിയിൽ. ബെംഗളൂരു ശ്രീ നഗർ സ്വദേശി എൻ. വിനോദി(28)നെയാണ് യുവതിയുടെ പരാതിയിൽ ഹനുമന്തനഗർ പൊലീസ് പിടികൂടിയത്. നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്ന വിനോദ്, തന്റെ അശ്ലീലചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചുനൽകിയെന്നായിരുന്നു യുവതിയുടെ പരാതി.
മൂന്നുവർഷത്തോളമാണ് പ്രതിയും യുവതിയും ഒരേ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നത്. ഇരുവരും സൗഹൃദത്തിലായിരിക്കെ വിനോദ് യുവതിയോട് വിവാഹാഭ്യർഥന നടത്തി. യുവതി ഇത് നിരസിച്ചു. ഇതോടെ വിനോദ് യുവതിയെ നിരന്തരം ശല്യം ചെയ്തു. തുടർന്ന് 2021-ൽ യുവതി ഇയാൾക്കെതിരേ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പൊലീസ് യുവാവിനെ വിളിച്ചുവരുത്തുകയും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു.
അടുത്തിടെയാണ് മറ്റൊരാളുമായി പരാതിക്കാരിയുടെ വിവാഹം ഉറപ്പിച്ചത്. യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരമറിഞ്ഞതോടെ വിനോദ് പ്രതിശ്രുത വരന്റെ വിവരങ്ങൾ ശേഖരിക്കുകയും യുവതിയുടെ അശ്ലീലചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചുനൽകുകയുമായിരുന്നു.
ഇക്കാര്യമറിഞ്ഞ പരാതിക്കാരി ജൂൺ എട്ടാം തീയതി വിനോദിനെ നേരിൽക്കണ്ട് ചോദ്യംചെയ്തു. അപ്പോഴും യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സമ്മതിച്ചില്ലെങ്കിൽ യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.