കണ്ണൂർ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ, രണ്ടുയൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പിടിച്ചുതള്ളിയതിൽ, ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

0

തിരുവനന്തപുരം: കണ്ണൂർ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ, രണ്ടുയൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പിടിച്ചുതള്ളിയതിൽ, ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ കളവായ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അഥോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഷാഫിയുടെ പോസ്റ്റ് ഇങ്ങനെ:

മദ്ദ്യപിച്ച് ലക്ക് കെട്ടാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് എന്ന ഇ.പി ജയരാജന്റെ വാദം മറ്റൊരു ‘ജയരാജജല്പനം’ മാത്രമായിരുന്നു എന്ന് ഡോക്ടർമാർ തന്നെ പറയുന്നു.നിരായുധരായ രണ്ട് ചെറുപ്പക്കാർ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കിൽ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരും.

ആ ഫ്ളൈറ്റിൽ Physical Abusive Behavior (Unruly behavior level 2) ഉണ്ടായത് ഒരേ ഒരാളുടെ ഭാഗത്ത് നിന്നാണ്, അതും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവർ പോലും കേവലം ഒരു മുദ്രാവാക്യം വിളി മാത്രമായി കണ്ട കാര്യത്തിൽ യുവാക്കളെ ആക്രമിക്കുകയായിരുന്നു ജയരാജൻ. ജയരാജനെതിരെ കേസെടുക്കണമെന്നും ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും aviation അഥോറിറ്റിക്കും യൂത്ത് കോൺഗ്രസ്സ് പരാതി കൊടുത്തിട്ടുണ്ട്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടും.

‘വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജൻ എന്നയാൾ മേൽ വിവരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്‌ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്. ഈ പ്രവർത്തി മൂലം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുള്ളതാണ്’ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.

ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കാത്തത് കൃത്യവിലോപവും നിയമവിരുദ്ധവുമാണന്നും യഥാർഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ കളവായി ആരോപിച്ച് കേസെടുത്തെന്നും പരാതിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here