പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയല്‍ മഡ്രിഡ് കിരീടം ഉയർത്തിയത്. റയലിന്റെ 14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്.
മത്സരത്തിന്റെ 59-ാം മിനിറ്റിലായിരുന്നു റയലിന്റെ വിജയ ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയറാണ് റയലിനായി ഗോൾ നേടിയത്. അതേസമയം മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ലിവര്‍പൂളിന് വിജയം നേടാനായില്ല. 2018 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ലിവര്‍പൂള്‍ റയലിനോട് പരാജയപ്പെട്ടിരുന്നു.
ഗോള്‍കീപ്പര്‍ ടിബോ കുര്‍ട്വയുടെ മിന്നല്‍ സേവുകളാണ് റയലിന് വിജയം സമ്മാനിച്ചത്. ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് കുര്‍ട്വ രക്ഷപ്പെടുത്തിയെടുത്തത്.
നിശ്ചയിച്ച സമയത്തേക്കാള്‍ 35 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ അക്രമാസക്തരായതുമൂലമാണ് മത്സരം വൈകിയത്.