ആന്ധ്രാ സ്വദേശിനികൾക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുലചക്രവർത്തി (32) യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. മസ്ക്കറ്റിലേക്ക് പോകാൻ വ്യാജ രേഖകളുമായി എത്തിയ 17 സ്ത്രീകളേയും ഒരു പുരുഷനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടു പേർക്ക് വ്യാജ യാത്രാ രേഖകൾ നിർമ്മിച്ച് നൽകിയത് ഇയാളാണ്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം ആന്ധ്രയിൽ നിന്നുമാണ് ഭാട്ടുലയെ പിടികൂടിയത്. നാല്പതിനായിരം രൂപയാണ് രേഖകൾക്കായി യാത്രക്കാരിൽ നിന്നും വാങ്ങിയത്. വിസിറ്റ് വിസയിലാണ് വിദേശത്തേക്ക് കടത്തുന്നത്. അവിടെ വീട്ടുജോലിക്ക് നിർത്തുകയാണ് ലക്ഷ്യം. രേഖകൾ തയ്യാറാക്കിയ സംഘത്തിലെ സമ്പത്ത് റാവുജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്പെക്ടർ പി.എം ബൈജു, എ.എസ്.ഐ മാരായ ബൈജു കുര്യൻ, പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, യശാന്ത് തുടങ്ങിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.