ചെന്നൈ∙ തന്റെ മരണത്തിന് ഉത്തരവാദികൾ ബിജെപി നേതാവ് അടക്കമുള്ളവരാണെന്ന് വ്യക്തമാക്കുന്ന വിഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്ത ശേഷം യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യൻ (30) ആണ് മരിച്ചത്. തമിഴ്നാട് തെങ്കാശി പാവൂർഛത്രത്തിന് സമീപമുള്ള റെയിൽവേ ട്രക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൊബൈലിൽ നിന്നും വിഡിയോകൾ കണ്ടെത്തിയത്.
രണ്ട് വിഡിയോകളാണ് ഫോണിൽ നിന്നും കണ്ടെത്തിയത്. ഭാര്യയോട് പറയുന്ന രീതിയിലാണ് വിഡിയോ. വിഡിയോയിൽ രാമലിംഗം, ശരവണരാജ് രാമചന്ദ്രൻ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് പറയുന്നു. രണ്ടര വർഷമായി ഇവർ തന്നെ വ്യക്തിപരമായും ഔദ്യോഗികപരമായും പീഡിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഷയത്തിൽ ഇടപെടണമെന്നും ഇവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. രാമലിംഗം അഭിഭാഷകനും ബിജെപി നേതാവുമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.