വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമുള്ളപ്പോൾ ഭർത്താവിന്റെ കഴുത്തറത്ത് നവവധു. ഇരുപത്തിമൂന്നുകാരിയായ അർച്ചനയാണ് ഭർത്താവിന്റെ കഴുത്തറുത്തത്. അർച്ചയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് സംഭവം.
ഇരുപത്തിയാറുകാരനായ രാജു ആണ് ആക്രമിക്കപ്പെട്ടത്. ഒരു മാസം മുമ്പാണ് ക്രഷിങ് യൂണിറ്റിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്യുന്ന രാജു അർച്ചയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസം കൂടി അർച്ചന സ്വന്തം വീട്ടിൽ തന്നെയായിരുന്നു. ഇരുപതു ദിവസം മുമ്പാണ് ഭർതൃവീട്ടിൽ എത്തിയത്.
തിങ്കളാഴ്ച മുറിയിൽനിന്നു രാജുവിന്റെ നിലവിളി കേട്ടു ചെന്നു നോക്കിയപ്പോൾ കഴുത്തുമുറിഞ്ഞ നിലയിൽ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. രാജു അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
അർച്ചനയ്ക്ക് ഇഷ്ടമില്ലാതെയാണ് വിവാഹം നടത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ ചോദ്യം ചെയ്യലിൽ അർച്ചന ഇതു നിഷേധിച്ചു. തനിക്കു ഭർത്താവുമായി പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് അർച്ചന പറയുന്നത്. എന്തിനാണ് താൻ ഭർത്താവിനെ ആക്രമിച്ചത് എന്ന് അറിയില്ലെന്നും അർച്ചന പറയുന്നു.
അതേസമയം അർച്ചനയെ മാനസിക രോഗിയായി ചിത്രീകരിച്ച് കേസിൽനിന്നു രക്ഷപെടാൻ ശ്രമം നടക്കുന്നുണ്ടെന്ന് രാജുവിന്റെ ബന്ധുക്കൾ ആരോപിച്ചു.