തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിൽ ചെയർമാനും സിപിഎം അനുകൂല സംഘടനകളും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ ഇന്നു മുതൽ വൈദ്യുതിഭവനു മുന്നിൽ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാല സമരം.
നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, പ്രശ്നം പരിഹരിക്കുന്നതിന് ചെയർമാനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. യൂണിയൻ നേതാക്കളുമായും മന്ത്രി ചർച്ച നടത്തിയേക്കും. അതേസമയം, നേരത്തെ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ വീണ്ടുമൊരു ചർച്ചയ്ക്ക് സന്നദ്ധരല്ലെന്ന നിലപാടിലാണ് സമരക്കാർ.
കണ്ണൂരിൽ പാർട്ടി കോൺഗ്രസിനുശേഷം മുഖ്യമന്ത്രിയും മറ്റു നേതാക്കളും ഇന്നു തിരിച്ചെത്തും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
ഡ്യൂട്ടിക്കു ഹാജരാകാതിരുന്നതിന്റെ പേരിൽ സസ്പെൻഡു ചെയ്യപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാബുവിനെ തിരിച്ചെടുക്കുന്ന കാര്യത്തിലും ഡയസ്‍നോൺ പിൻവലിക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു തീരുമാനമെടുക്കാൻ നിർദേശിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചില്ലെങ്കിൽ നിസ്സഹകരണ സമരവും ചട്ടപ്പടി ജോലി സമരവും നടത്തുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്.