തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി. വരുമാനത്തില്‍ ഭൂരിഭാഗവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരുന്നതിനാലാണ് കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്.
മാസം 30 കോടി രൂപയിൽ കൂടുതൽ കെഎസ്ആർടിസിക്കു നൽകാനാവില്ലെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. എന്നാൽ, കെഎസ്ആർടിസിക്കു ശന്പളത്തിനു തന്നെ 70 കോടിയിലേറെ രൂപ മാസം വേണം.
ദിനംപ്രതിയുള്ള വരുമാനം ശരാശരി അഞ്ചു കോടിയാണ്. എന്നാൽ, ഇന്ധനവില കുതിച്ചുകയറിയതോടെ വരുമാനത്തിന്‍റെ ഗണ്യമായ ഭാഗം ഡീസൽ വാങ്ങാൻ ചെലവഴിക്കേണ്ടി വരുന്നുണ്ട്.
അതിനൊപ്പം വായ്പകളുടെ തിരിച്ചടവു കൂടിയാകുന്പോൾ ശന്പളം കൊടുക്കാൻ പണം മാറ്റിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ്. ആയിരം കോടിയാണ് ബജറ്റിൽ കെഎസ്ആർടിസിക്കായി ഒരു വർഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്‍റെ വലിയൊരു ഭാഗം പെൻഷൻ നൽകാനാണ് മാറ്റിവയ്ക്കുന്നത്. ബാക്കിയുള്ളതിൽനിന്നാണ് 30 കോടി വീതം മാസം നൽകുന്നത്.
അതേസമയം, പ്രതിസന്ധി തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടിവരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ യൂണിയനുകള്‍ രംഗത്തെത്തി. ഇതു ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
ഇന്ധനവില വര്‍ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാൽ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.