പോളി വടക്കൻ
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വി രാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത ഉദ്യോഗസ്ഥരെ പൂട്ടാൻ നീക്കം. ഫ്ലാറ്റിൽ നിന്നും കൊക്കെയ്ൻ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയവ കണ്ടെടുത്ത കേസ് അവസാനിപ്പിക്കാൻ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ കൈക്കൂലി വാങ്ങിയെന്ന് കാട്ടി പൃഥ്വി രാജിൻ്റെ അഭിഭാഷകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതേ തുടർന്ന് കൊച്ചി സിറ്റിപോലീസ് അന്വേഷണം തുടങ്ങി. പൃഥ്വി രാജിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ബ്ലസി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് വിദേശത്തായതിനാൽ തിരിച്ചു വന്ന ഉടൻ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. കേസെടുത്തത് താനല്ലെന്നും ഇതൊരു വ്യാജ പരാതിയാണെന്നും വിവാദ ഉദ്യോഗസ്ഥൻ മീഡിയ മലയാളത്തോട് പറഞ്ഞു. വ്യക്തി വൈരാഗ്യം തീർക്കാൻ ഇതേ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടറുടെ കൈവശം അളവിൽ കൂടുതൽ മദ്യം നൽകി പോലീസിന് ഒറ്റുകൊടുത്തത് അടുത്തിടെയാണ്.
ലഹരിപദാർഥങ്ങളുമായി കൊല്ലം പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി(33) ആണ് അറസ്റ്റിലായത്.
തേവര മാളിയേക്കല്‍ റോഡിലുള്ള, അസെറ്റ് കാസാ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ അര്‍ദ്ധരാത്രിയോടു കൂടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. ഉടന്‍ തന്നെ, ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്. എറണാകുളം എക്സൈസ് സിഐ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇയാൾ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.
പിടിയിലായ സലിംകുട്ടി പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാൾ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചിരുന്നത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തിൽ നൽകിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഒരു വർഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ താമസിച്ചു വരികയായിരുന്നു.
റെയ്ഡിനു പിന്നാലെ എക്സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോൾ ഒരു ഏജൻസി വഴി വാടകയ്ക്ക് നൽകിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുൽഖർ സൽമാൻ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പുനലൂർ നഗരത്തിൽ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങൾ പ്രതിയുടെ കുടുംബത്തിനുണ്ട്. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവർ. സംഭവത്തിൽ ഫോണിലൂടെ ഉദ്യോഗസ്ഥര്‍ പൃഥ്വിരാജുമായി സംസാരിച്ചു. എന്നാല്‍, യുവാവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, അറിയില്ലെന്നുമാണ് പൃഥ്വിരാജിന്റെ മറുപടി.
സിനിമാ മേഖലയിൽ വലിയ ബന്ധമുള്ള ഒരു വ്.ക്തികൂടിയാണ് സലിംകുട്ടി. സിനിമാക്കാർക്കടക്കം ഇയാൾ ലഹരി നൽകിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യങ്ങൾ എക്സൈസ് പരിശോധിച്ചു വരികയാണ്. ഉന്നത സ്വാധീനമുള്ളതിനാൽ പ്രതിയെ പറ്റിയുള്ള മറ്റു വിവരങ്ങൾ എക്സൈസ് പുറത്തു വിട്ടിരുന്നില്ല. ഇയാളുടെ ചിത്രങ്ങൾ പോലും മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. കൊച്ചിയിലെ ഇന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണ് മാധ്യമങ്ങൾക്ക് പ്രതിയുടെ ചിത്രം നൽകാത്തതെന്ന് ആക്ഷേപമുണ്ട്. പ്രതിയെ ഏതു വിധേനയും ജാമ്യം നൽകാൻ കഴിയുന്ന സഹായങ്ങൾ ഈ ഉന്നതന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് ചില എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്