മദ്യപിക്കാൻ വിളിച്ച് വരുത്തി ഓട്ടോ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തി; സുഹൃത്തുക്കളെ കൊലപാതകം വിശ്വസിപ്പിക്കുവാൻ മൃതദേഹത്തിനൊപ്പം സെൽഫി എടുത്തു; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്

0

ചെന്നൈ: ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. വെള്ളിവോയൽ ചാവടി രവിചന്ദ്രൻ എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ ഗുണ്ടാ സംഘം മദ്യപിക്കാൻ ക്ഷണിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്കുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹത്തിനൊപ്പം ഗുണ്ടാ സംഘം സെൽഫിയെടുത്തിരുന്നു. രവിചന്ദ്രനെ തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കുന്നതിനാണ് സെൽഫിയെടുത്തത്. ഈ ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മദൻ കുമാർ (31), എ ധനുഷ് (19), കെ ജയപ്രകാശ് (18), എസ് ഭരത് (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ചയാണ് ചെന്നൈയെ നടുക്കിയ കൊലപാതകം നടന്നത്. മണലി ന്യൂ ടൗണിലെ ഒരു മൈതാനത്താണ് ഗുണ്ടാ സംഘം രവിചന്ദ്രനെ മദ്യവിരുന്നിന് ക്ഷണിച്ചത്. മുൻപുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞാണ് ഇയാളെ വിളിച്ച് വരുത്തിയത്. കാണ്മാനില്ലെന്ന പരാതിയിൽ കുടുംബം നടത്തിയ അന്വേഷണത്തിലാണ് രവിചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുണ്ടാ സംഘം പോസ്റ്റ് ചെയ്ത സെൽഫിയുടെ അടിസ്ഥാനത്തിൽ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here