മഹാരാഷ്ട്ര: എ.ടി.എം. കവര്‍ച്ചയ്ക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കള്ളന്മാര്‍. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രവുമായി എത്തിയ കള്ളന്മാര്‍ കൗണ്ടറിലെ എ.ടി.എം. അടക്കം കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എ.ടി.എം. കൗണ്ടറിന്റെ വാതില്‍ ഒരാള്‍ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതില്‍ തകര്‍ക്കുന്നതും കാണാം. ശേഷം എ.ടി.എം. അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
.സമീപത്തുളള പെട്രോൾ പമ്പിൽ നിന്നും മോഷ്ടിച്ച ജെസിബി ഉപയോഗിച്ചാണ് കളളന്മാർ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. “പെട്രോൾ പമ്പിൽ നിന്ന് ഒരു ജെസിബി മോഷ്ടിക്കപ്പെട്ടു, തുടർന്ന് ഈ ജെസിബി ഉപയോഗിച്ച് എടിഎം മെഷ്യന്‍ മോഷ്ടിച്ചു. മോഷ്ടിച്ച ജെസിബിയും എടിഎം മെഷ്യനും കണ്ടെത്തി. എടിഎം മെഷീനിൽ 27 ലക്ഷം രൂപയുണ്ടായിരുന്നു,”എന്ന് പൊലീസ് ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു.
എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, മോഷ്ടാക്കളിൽ ഒരാൾ ആദ്യം എടിഎമ്മിൽ കയറി വാതിൽ തുറന്നതിന് ശേഷം പുറത്തേക്ക് പോകുന്നത് കാണാം. ഇതിന് പിന്നാലെ ജെസിബി ഉപയോഗിച്ച് എടിഎമ്മിന്റെ വാതില് തകർക്കുകയും ശേഷം ജെസിബിയുടെ സഹായത്തോടെ എടിഎം മെഷ്യന്‍ മോഷ്ടിക്കുന്നതും കാണാം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. മോഷ്ടാക്കളെ പുകഴ്ത്തിയും കുറ്റപ്പെടുത്തിയുമൊക്കെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് വന്നിട്ടുണ്ട്.
രാജ്യത്തെ തൊഴിലില്ലായ്മയും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും മൂലം ഭാവിയിൽ ഇത്തരം മോഷണ ശ്രമങ്ങൾ വർധിച്ചുവരാൻ സാധ്യതയുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലൊന്ന്. “മണി ഹീസ്റ്റ് 2023” ലെ സീസൺ ആണോയിതെന്നുവരെ കമന്റുകൾ വന്നിട്ടുണ്ട്.