ന്യൂഡൽഹി: മഹാമാരിക്കാലത്ത് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് മാസ്ക്. എന്നാൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ഇനി മുതൽ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും. ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യമന്ത്രാലയം നൽകിയ നിർദേശങ്ങൾ തുടരണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം കൊണ്ടുവന്ന നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് ഒഴിവാക്കാം എന്ന് കേന്ദ്രം നിർദേശം നൽകിയത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് നിലവിൽ പിഴ ലഭിക്കുന്ന കുറ്റമാണ്.
കോവിഡ് കേസുകൾ കുറഞ്ഞതോടെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.