കൊല്ലം: കെഎസ്ആർടിസി ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കോവിൽപെട്ടി രാജഗോപാൽ നഗറിൽ അറുമുഖൻറെ ഭാര്യ മീനാക്ഷിയാണ്(21) പോലീസിന്റെ പിടിയിലായത്.
പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് മീനാക്ഷി മോഷ്ടിച്ചത്. എഴുകോൺ പൊലീസാണ് പ്രതിയായ നാടോടി യുവതിയെ അറസ്റ്റ് ചെയ്തത്. കെ എസ് ആർ ടി സി ബസിൽ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കപ്പെട്ടത്. രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. അതിനിടെ തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മീനാക്ഷിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
എഴുകോൺ എസ്എച്ച്ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ് , എഎസ്ഐ അജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.