ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ എന്നും അഗ്രസീവായ ഒരു താരമായിരുന്നു ശാന്തകുമാരൻ ശ്രീശാന്ത്. കളത്തിലിറങ്ങിയാൽ പിന്നെ ശാന്തതയൊന്നുമില്ല. എതിരാളിയെ തകർക്കുക മാത്രമാണ് ലക്ഷ്യം. പന്തുകൾ കൊണ്ട് സാധിച്ചില്ലെങ്കിൽ വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും എതിരാളിയെ വീഴ്ത്തുന്ന താരമായിരുന്നു ശ്രീ.
ഇതോടെ പലപ്പോഴും ശ്രീയുടെ പെരുമാറ്റം കളത്തിൽ അതിരുകൾ വിട്ടു. വിക്കറ്റെടുത്ത ശേഷം ബാറ്റർമാരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള ശ്രീശാന്തിന്റെ പെരുമാറ്റം പല തവണ ശിക്ഷാനടപടികൾക്കും കാരണമായിട്ടുണ്ട്. ബിസിസിഐയും കെസിഎയും ശ്രീശാന്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
വളർച്ചയ്ക്കിടയിലെപ്പോഴോ ഒരു തല്ലുകൊള്ളി പയ്യൻ ഇമേജ് സ്വയം സൃഷ്ടിച്ചതോടെ വിവാദങ്ങളും വിടാതെ പിടികൂടി. തന്റെ ബൗളിംഗിന്റെ മൂർച്ഛ അറിയാതെ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു ശ്രീ.
2006ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആന്ദ്രെ നെല്ലിനെതിരേ സിക്സർ നേടിയശേഷം നടത്തിയ വികാരപ്രകടനം ഏവരെയും അന്പരപ്പിച്ചു. തന്നെ നെൽ പ്രകോപിപ്പിച്ചതിനു ശേഷമാണ് ശ്രീ അങ്ങനെ പ്രതികരിച്ചത്. എന്നാൽ, ഇത്രയധികം അഗ്രസീവായ ഒരു താരത്തെ ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്നായിരുന്നു നാനാ സ്ഥലങ്ങളിൽനിന്നുള്ള ആരാധകർ പ്രതികരിച്ചത്.
അതേസമയം ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായിരുന്നു ഈ പ്രതികരണം. ഇനി ഇതാവർത്തിക്കില്ലെന്നു പറഞ്ഞ് മാച്ച് ഫീയുടെ 30 ശതമാനം പിഴയടച്ച് ശ്രീ തടിതപ്പി. ഈ പരന്പരയിൽ ഹഷിം അംലയെ ശ്രീ ആക്ഷേപിച്ചിരുന്നു. എന്നാൽ, പിന്നീട് പലപ്പോഴും ശ്രീയുടെ അതിരുകടന്ന പ്രതികരണങ്ങൾ എതിർടീമിലെ താരങ്ങളെയും സ്വന്തം ടീമിലെ താരങ്ങളെയും ഒരുപോലെ അലോസരപ്പെടുത്തി.
2007ൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തിയപ്പോൾ മൈക്കിൾ വോഗനെതിരേയും കെവിൻ പീറ്റേഴ്സനെയും ശ്രീയുടെ മോശം പെരുമാറ്റം തുടർന്നു. ട്രന്റ്ബ്രിഡ്ജ് ടെസ്റ്റിൽ വോഗന്റെ ഷോൾഡറിൽ മനപ്പൂർവം തട്ടിയ ശ്രീ കെവിൻ പീറ്റേഴ്സനെതിരേ ബീമർ എറിഞ്ഞു. ഇവിടെ മാച്ച് ഫീയുടെ അന്‍പതു ശതമാനമാണ് ശ്രീക്കു പിഴായായി ഒടുക്കേണ്ടിവന്നത്.
2008 ഏപ്രിൽ 25ന് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ദിനമായിരുന്നു. കിംഗ്സ് ഇലവൻ പഞ്ചാബിനുവേണ്ടി കളിച്ച ശ്രീശാന്ത് മുംബൈ ഇന്ത്യൻസ് താരം ഹർഭജൻ സിംഗിന്റെ അടി ഏറ്റുവാങ്ങി. പ്രസന്റേഷൻ സിറമണിക്കു തൊട്ടുമുന്‍പായി ടീമംഗങ്ങൾ പരസ്പരം കൈകൊടുക്കുന്ന വേളയിൽ ഹർഭജൻ അടിക്കുകയായിരുന്നുവത്രേ. പിന്നീട് ഹർഭജൻ തന്റെ മൂത്ത സഹോദരനാണ് ഭാജി എന്നു പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു.
തുടർന്നു ഹർഭജനെ ഐപിഎല്ലിൽനിന്നും അഞ്ച് ഏകദിനങ്ങളിൽനിന്നും വിലക്കുകയായിരുന്നു. ഈ ഐപിഎല്ലിൽ തന്നെ ഹർഭജൻ തല്ലിയിട്ടില്ലെന്നും മറിച്ച് പിന്നിൽനിന്നു കുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയ ശ്രീശാന്ത് വീണ്ടും വിവാദത്തിൽപ്പെട്ടു.
2007ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഒന്നിലധികം തവണ ആൻഡ്രൂ സൈമണ്ട്സുമായി വാഗ്വാദം നടത്തി ശ്രീ വാർത്തയിൽ ഇടം നേടി. സൈമണ്ട്സിന്റെ വിക്കറ്റ് നേടിയ ശേഷം ശ്രീ നടത്തിയ പ്രതികരണം വിമർശനം ക്ഷണിച്ചുവരുത്തി. പവലിയനിലേക്കു മടങ്ങിയ സൈമണ്ട്സും ശ്രീയോട് കയർത്തു സംസാരിച്ചു. പിന്നീട് മാത്യു ഹെയ്ഡനുമായും ശ്രീശാന്ത് പലപ്പോഴും ഏറ്റുമുട്ടി.
2011ലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ഗ്രേയം സ്മിത്തുമായി ഉടക്കിയ ശ്രീശാന്ത് പിഴയൊടുക്കി. ബിസിസിഐയും കേരള ക്രിക്കറ്റ് അസോസിയേഷനും പലപ്പോഴും കാരണം കാണിക്കൽ നോട്ടീസ് നൽകിയ താരമാണ് ശ്രീശാന്ത്.
അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ബംഗളൂരുവിൽ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽവച്ച് ബഹളംവച്ചതിന് അയൽവാസികൾ പരാതി നൽകിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തി. 2012ൽ ഒരു വിമാന യാത്രയ്ക്കിടെ ശ്രീ ബഹളമുണ്ടാക്കിയത്രെ. ഇപ്പോൾ വിമാനം താഴെയിറക്കണമെന്ന ബാലിശവാദമുന്നയിച്ച് ശ്രീ പ്രശ്നമുണ്ടാക്കിയെന്ന് സഹയാത്രികനായ ടി.ആർ. രവി ചന്ദ്രൻ പരാതിപ്പെട്ടു. ഇതേത്തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് വൈകി.
പല ബോളിവുഡ് നടികളുമായി ബന്ധപ്പെട്ടും ശ്രീശാന്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. പ്രിയങ്ക ചോപ്ര, ലക്ഷ്മി റായി, റിമ സെൻ തുടങ്ങിയ നടിമാരുമാരുമായി ചേർത്ത് ശ്രീശാന്തിന്റെ പ്രണയ വാർത്തകൾ പ്രചരിച്ചിരുന്നു.
2013-ലെ ഐപിഎല്ലാണ് ശ്രീശാന്തിന്റെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ മാറ്റിമറിക്കുന്ന വിവാദം എത്തിയത്. രാജസ്ഥാന് റോയല്‍സിന്റെ താരമായ ശ്രീശാന്തിനെ 2013 മേയ് 16ന് വാതുവയ്പ്പിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ബിസിസിയുടെ ആജീവനാന്ത വിലക്ക് ലഭിച്ചു. നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാകി. എന്നാല്‍ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയാറായിരുന്നില്ല. പിന്നീട് 2020 സെപ്റ്റംബർ വരെ നീണ്ടു ഈ വിലക്ക്.