ജീവപര്യന്തം തടവിൽ 31 വർഷമായി ജയിലിൽ തുടരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ്. കടുത്ത വൃക്ക രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന പേരറിവാളൻ നിലവിൽ പരോളിലാണെങ്കിലും, വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ ആരെയും കാണാനോ അനുവാദമുണ്ടായിരുന്നില്ല. കേന്ദ്രസർക്കാർ ശക്തമായി എതിർത്തെങ്കിലും, എൽ. നാഗേശ്വർ റാവു, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ജാമ്യം നൽകുകയായിരുന്നു. തടവുശിക്ഷയ്ക്കിടെ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയതും അനാരോഗ്യവും കോടതി പരിഗണിച്ചു.