ന്യൂഡൽഹി ∙ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ (38) മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രാജ്യാന്തര ക്രിമിനൽ കോടതിയിൽ പരാതി നൽകി. താലിബാൻ തലവന്മാർക്കും സേനാമേധാവികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നു അഭിഭാഷകനായ അവി സിങ് മുഖേന നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.
താലിബാൻ സുപ്രീം കമാൻഡർ മുല്ല ഹൈബത്തുല്ല അഖുൻസാദ, ലീഡർഷിപ് കൗൺസിൽ മേധാവി മുല്ല ഹസൻ അഖുൻസാദ, പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്, കാണ്ടഹാർ പ്രവിശ്യാ ഗവർണർ ഗുൽ ആഗ ഷേർസായ്, താലിബാൻ വക്താവ് സാബിഹുല്ല മുജാഹിദ്, താലിബാന്റെ ഖത്തർ ഓഫിസ് ചുമതലക്കാരൻ മുല്ല അബ്ദുൽ ഗനി ബറാദർ എന്നിവർക്കെതിരെയാണ് ഡാനിഷിന്റെ മാതാപിതാക്കളായ അക്തർ സിദ്ദീഖി, ഷാഹിദ അക്തർ എന്നിവരുടെ പരാതി.
താലിബാന്റെ റെഡ് യൂണിറ്റാണ് ഡാനിഷ് സിദ്ദീഖിയെ കൊലപ്പെടുത്തിയത്. മൃതദേഹത്തോടും ക്രൂരത കാട്ടി. ശരീരത്തിൽ 12 വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്നും ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും പരാതിയിൽ പറയുന്നു. താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ പകർത്തുന്നതിനിടെ കഴിഞ്ഞ ജൂലൈ 16നാണ് കൊല്ലപ്പെട്ടത്.