ശ്രീനഗർ ∙ ഭീകരപ്രവർത്തനത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന കശ്മീരിലെ പിഡിപി യുവജനവിഭാഗം പ്രസിഡന്റ് വഹീദ് പരയ്ക്ക് 2 വർഷത്തിനുശേഷം ജാമ്യം ലഭിച്ചു. 2020ൽ ഭീകരപ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) വഹീദിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സമർപ്പിച്ച തെളിവുകൾ അപൂർണമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ഒരുലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്പോർട്ട് സറണ്ടർ ചെയ്യാനുമുള്ള ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചത്.
പുൽവാമ സ്വദേശിയായ വഹീദ് 2020ൽ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ ജയിലിൽ നിന്നു മത്സരിച്ചു വിജയിച്ചിരുന്നു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർമാരുമായി ദേശീയപാതയിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റിലാവുകയും പിന്നീട് ജോലിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ദേവിന്ദർ സിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് തീവ്രവാദികളെ സഹായിക്കുന്നതിന്റെ പേരിൽ വഹീദ് പര പിടിയിലായത്.