തിരുവനന്തപുരം: പണിമുടക്ക് നടത്തിയതുകൊണ്ടാണ് ശമ്പളം പത്താം തീയതി നൽകാൻ സാധിക്കാതിരുന്നതെന്ന നിലപാട് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സി.ഐ.ടി.യു.വുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും മന്ത്രി കൂട്ടി ചേർത്തു.
ഒരു പൊതുമേഖലാ സ്ഥാപനത്തിനും അവയുടെ ശമ്പളം നൽകാനുള്ള തുക മുഴുവൻ സർക്കാരിന് നൽകാൻ സാധിക്കില്ല എന്നത് സർക്കാരിന്റെ പൊതുവായ നയമാണ്. ഏതെങ്കിലും ഒരു മന്ത്രി ഇത് വ്യക്തിപരമായി എടുക്കുന്ന തീരുമാനമല്ല, കൂട്ടായിട്ട് എടുത്ത തീരുമാനമാണ്. മന്ത്രിമാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന പ്രചാരണം ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു.
കോവിഡും ഇന്ധന വിലവർധനവും കൂടി വന്നപ്പോൾ കെഎസ്ആർടിസി പോലെയുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ താളം തെറ്റിയെന്നും അതിന് പണിമുടക്ക് ഒരു പരിഹാരമല്ലെന്നും കൂട്ടായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാത്ത വിധത്തിൽ എങ്ങനെ കൂടുതൽ ധനസമാഹരണം നടത്താമെന്നും ചെലവു കുറച്ച് അഞ്ചാം തീയതിക്കുള്ളിൽ എങ്ങനെ ശമ്പളം കൊടുക്കാൻ സാധിക്കുമെന്നും ചർച്ചചെയ്യേണ്ടതുണ്ട്.