കൊച്ചി: സംസ്ഥാനത്ത് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മൂവാറ്റുപുഴ നഗരസഭാ ആരോഗ്യ വിഭാഗം ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഗ്രാൻഡ് സെന്റർ മാളിൽ പ്രവർത്തിക്കുന്ന ചിക്കിങ്ങിൽ നിന്ന് മാത്രം 50 കിലോ പഴകിയ ചിക്കൻ കണ്ടെത്തി.
ചിക്കിങ്ങിൽ ചിക്കൻ പാകം ചെയ്യുന്ന ഗ്രിൽ വൃത്തിഹീനമായിരുന്നെന്നും ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ് പറഞ്ഞു. ബൺസ് ആൻഡ് ബീൻസിൽനിന്ന് പഴകിയ ബീഫ്, ചിക്കൻ, ഫിഷ്, ഫ്രൂട്ട്സ്, ഫ്രഷ് ക്രീം, കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങൾ പിടിച്ചെടുത്തു.
ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി പരിശോധനകൾ ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.