ന്യൂഡല്‍ഹി: മഹാരാഷ്രയില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറിന്റെ നടപടികള്‍ ജൂലൈ 11 വരെ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ജൂലൈ പതിനൊന്നു വരെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കാനുള്ള നോട്ടീസിന് മറുപടി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിമത എംഎല്‍എമാരുടെ കുടുംബത്തിനും സ്വത്തിനും സുരക്ഷ ഒരുക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്തും ജെ ബി പര്‍ദിവാലയും അടങ്ങിയ ബെഞ്ചാണ് അയോഗ്യതാ നോട്ടിസിന് എതിരെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചത്.
വിമത എംഎല്‍എമാരെ പാര്‍ട്ടി വക്താവ് ഭീഷണിപെടുത്തുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുക്കാത്തത് കൊണ്ട് മാത്രം തന്റെ കക്ഷികളെ അയോഗ്യരാക്കാന്‍ സ്പിക്കര്‍ നടപടി തുടങ്ങിയെന് ഷിന്‍ഡെ പക്ഷത്തിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ എല്‍ കെ കൗള്‍ പറഞ്ഞു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കറിന് മുന്നില്‍ ഈ വാദം എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് കോടതി ചോദിച്ചു.
അനുഛേദം 212 അനുസരിച്ച് സ്പീക്കറുടെ തീരുമാനത്തില്‍ കോടതി ഇടപെടലിന് ഭരണഘടനപരമായി പരിമിതിയുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനുസിങ്വി വാദിച്ചു.
രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമതപക്ഷത്തുള്ള മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്തുമാറ്റി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഭരണസൗകര്യത്തിനായി വകുപ്പുകള്‍ മറ്റു മന്ത്രിമാരെ ഏല്‍പ്പിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.ഒന്‍പതു മന്ത്രിമാരാണ് നിലവില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്ത് ഉള്ളത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും പുറമേ അനില്‍ പരബ്, സുഭാഷ് ദേശായി എന്നിവര്‍ മാത്രമാണ് നിലവില്‍ ഔദ്യോഗികപക്ഷത്തുള്ള സേനാ മന്ത്രിമാര്‍. ഇതില്‍ ആദിത്യ താക്കറെ ഒഴികെയുള്ളവര്‍ നിയമസഭാ കൗണ്‍സില്‍ അംഗങ്ങളാണ്.
മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ശിവേസനയ്ക്ക് പത്തു കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണുള്ളത്. സഹമന്ത്രിമാര്‍ എല്ലാവരും വിമത ക്യാംപിലാണ്.