തിരുവനന്തപുരം: ജനവാസ മേഖലകളെ ഒഴിവാക്കുകയെന്നതാണ് ബഫർ സോൺ ഉത്തരവിൽ സർക്കാർ നയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ഉപഗ്രഹ സഹായത്തോടെയുള്ള സർവ്വേ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ശ്രമം. ഇക്കാര്യത്തിൽ കേരളം രണ്ട് തട്ടിലാണെന്ന് വരാൻ പാടില്ലെന്നും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി എ.കെ ശശീന്ദ്രൻ പറഞ്ഞു. മലയോര മേഖലകളിൽ വികസന പദ്ധതികൾക്ക് മേൽ അനുമതികളുടെ തടസ്സം തീർക്കുന്നതിൽ വനംവകുപ്പ് സംവിധാനത്തെ മന്ത്രി ഇന്ന് വിമർശിച്ചു.
ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയിരുന്നു. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു. 2015ൽ നിർദേശം സമർപ്പിച്ചു. ഇതിന്മേൽ 2016 ൽ വിദഗ്‌ധ സമിതി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 2018 വരെ വിദഗ്‍ധ സമിതി ആവശ്യപ്പെട്ട രേഖകൾ പിണറായി സർക്കാർ നൽകിയില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. വസ്തുതകൾ ഇതായിരിക്കെയാണ് ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വരുത്താൻ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഫർസോണിലെ സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജിക്കായി നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തുകയാണ്. എല്ലാ വഴികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011ലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പായിരുന്നെങ്കിൽ ഇക്കോ സെൻസിറ്റീവ് സോൺ 10 കിലോമീറ്ററായി നടപ്പാകുമായിരുന്നുവെന്നും, ഇത് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.