മരുമകൻ വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതിന് പിടിക്കപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനം രാജിവെച്ച് ബിജെപി നേതാവ്

0

മരുമകൻ വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതിന് പിടിക്കപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനം രാജിവെച്ച് ബിജെപി നേതാവ്. സന്തോഷ് വിളപ്പിലാണ് എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല’ എന്ന് സന്തോഷ് ഫേസ്‌ബുക്കിൽ കുറിച്ചുകൊണ്ടാണ് നേതാവ് രാജിവെച്ചത്. സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് രഞ്ജിത്തിനെ (33) കഞ്ചാവ് ചെടി വളർത്തിയതിന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലാണ് രഞ്ജിത്ത് കുടുംബസമേതം താമസിച്ചിരുന്നത്.

പച്ചക്കറി കൃഷിക്ക് ഇടയിലായി രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിൽ 17 കഞ്ചാവ് ചെടികളാണ് രഞ്ജിത്ത് വളർത്തിയിരുന്നത്. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതോടെയാണ് ഷാഡോ പൊലീസ് പരിശോധനക്ക് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്. കഞ്ചാവ് ചെടികൾ കണ്ട് താൻ തന്നെയാണ് പൊലീസിനെ വിളിച്ചതെന്നും സിപിഐഎമ്മും കോൺഗ്രസും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും സന്തോഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്തോഷ് വിളപ്പിലിന്റെ കുറിപ്പ്

”സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വം. നമസ്‌കാരം ഞാൻ വിളപ്പിൽ സന്തോഷ് എന്റെ മരുമകൻ (മകളുടെ ഭർത്താവ് ) വീട്ടിൽ രണ്ടാം നിലയിൽ താമസിക്കുന്നു. അവിടെ കഞ്ചാവ് ചെടി നട്ടുവളർതുന്നതായും അതുപോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ശ്രദ്ധയിൽ പെട്ടതിനാൽ ഞാൻ ബന്ധപ്പെട്ട പൊലീസ് അധികാരികളുമായി ബന്ധപെടുകയും മേൽ നടപടികൾ കൈകൊള്ളാൻ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി, അതിൻപ്രകാരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.

ഇതെല്ലാം സത്യമാണ് എന്നിരിക്കെ സിപിഎം, കോൺഗ്രസ് അവിശുദ്ധ മുന്നണി ഇത് എനിക്ക് എതിരെ ഉള്ള രാഷ്ട്രീയ ആയുധമാക്കി സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്, സിപിഎം പാർട്ടി സെക്രട്ടറിയുടെ മക്കൾ അച്ഛന്റെ അധികാരമുപയോഗിച്ച് കള്ളകടത്തും,ലഹരി ഇടപാടുകളും, ഹവാലാ ഇടപാടുകളും നടത്തി ജയിലിൽ ആയപ്പോൾ ‘മക്കൾ ചെയ്ത തെറ്റിന് അച്ഛൻ എന്ത് പിഴച്ചു’ എന്ന് കവലകളിൽ മുതല കണ്ണീർ ഒഴുക്കിയവർ ആണ് ഇന്ന് എനിക്ക് എതിരെ കുപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്.

എന്റെ മരുമകൻ അല്ല മകനായാലും തെറ്റ് ചെയ്തുടെണ്ടെങ്കിൽ അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ഞാൻ തന്നെ മുന്നിൽ ഉണ്ടാകും. ഈ കുപ്രചാരണങ്ങൾ കൊണ്ടു തകർക്കാവുന്നതല്ല എന്നിലെ രാഷ്ട്രീയക്കാരനെ, ആരോപണങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു, എന്നും ദേശീയതയോട് ചേർന്നു നിന്നു പ്രവർത്തിക്കാൻ ഞാൻ മുന്നിൽ തന്നെ ഉണ്ടാകും. കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ”.

LEAVE A REPLY

Please enter your comment!
Please enter your name here