തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ കന്നിയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി. ഡ്രൈവർമാരെ ഒഴിവാക്കും. ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് തിരുവനന്തപുരം കല്ലന്പലത്തിനു സമീപം അപകടത്തിൽപ്പെട്ടു. ആളപായമില്ല. എന്നാൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിപ്പോയി. ഇതിനുപകരം കെഎസ്ആർടിസിയുടെ സൈഡ് മിറർ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു.
കോഴിക്കോട്-തിരുവനന്തപുരം സർവീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചും കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. മലപ്പുറത്ത് കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
രണ്ട് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ-സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. അപകടം മനഃപൂർവമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകടത്തിൽ സ്വകാര്യ ബസ് ലോബിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും. അപകടമുണ്ടായതിനു കാരണം കെ-സ്വിഫ്റ്റ് ജീവനക്കാരാണെങ്കിൽ അവർക്കെതിരേയും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.