കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല അസിസ്റ്റന്റ് പ്രഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ. രേഖ രാജ്. നിയമപ്രകാരം അപേക്ഷ സമർപ്പിച്ച് പൂർണ്ണ മാനദണ്ഡങ്ങൾ പാലിച്ച്, അക്കാദമിക യോഗ്യതയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്.
പ്രൊബേഷൻ കാലാവധി അവസാനിച്ച് സ്ഥിര ജോലിയിൽ പ്രവേശിച്ചതിന് ശേഷമുള്ള വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രേഖ രാജ് പറഞ്ഞു. ഹൈക്കോടതി വിധിയോട് പ്രതികരിക്കേണ്ടത് സർവകലാശാലയാണെന്നും അവർ കൂട്ടിച്ചേർത്തു.
എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട്സ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിയമന നടപടികളില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ കോട്ടയം സ്വദേശിനി നിഷ വേലപ്പന് നായര്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഹൈക്കോടതി വിധി.
നിഷയെ അസി. പ്രഫസറായി നിയമിക്കാനും ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.