ഖനന അഴിമതിക്കേസിൽ ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിന്റെ ഭാവിയിൽ ശനിയാഴ്ച തീരുമാനം. ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഗവർണറുടെ നടപടി ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഗവർണർ നിർദേശം നൽകും. ഹേമന്ത് സോറനെ എംഎൽഎ പദത്തിൽനിന്ന് അയോഗ്യനാക്കേണ്ടിവരുമെന്ന നിർദേശം ജാർഖണ്ഡ് ഗവർണർ രമേശ് ബയസിന് തെരഞ്ഞെടുപ്പു കമ്മീഷൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. 2021ൽ ഖനന വകുപ്പ് കൈകാര്യം ചെയ്ത സോറൻ ഖനനപാട്ടം സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചത് അഴിമതിയും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസ് പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരോപണം ഉന്നയിച്ചത്.
ഇതേത്തുടർന്നുള്ള പരിശോധനയിൽ സോറൻ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തി. നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടാൽ ഹേമന്ത് സോറനു മുഖ്യമന്ത്രിപദവി ഒഴിയേണ്ടിവരും. സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ചയും കോണ്‍ഗ്രസും ചേർന്നാണ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങളാണ് നിർദേശത്തിനു പിന്നിലെന്ന് സോറൻ ക്യാന്പ് ആരോപിച്ചു.
അതേസമയം, സോറനൊപ്പമുള്ള എംഎൽഎമാരെ ഒപ്പംചേർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ സന്ദേശം രാജ്ഭവനിലെത്തിയതിനു പിന്നാലെ ഏതാനും മന്ത്രിമാർ മുഖ്യമന്ത്രി സോറനെ സന്ദർശിച്ചു. അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.