അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും ഇത്തവണ മത്സരിക്കുന്നു എന്നതാണ് പുരസ്കാർട്ട ദാനത്തിന്റെ പ്രത്യേകത. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു. മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.
വൺ, ദ് പ്രീസ്റ്റ് എന്നിവയാണു മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ദൃശ്യം–2 ആണ് മോഹൻലാൽ ചിത്രം. ‘കാവൽ’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും ഉണ്ട്.
നടിമാരും പിന്നിലല്ല. മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പൻ, ശൃതി രാമചന്ദ്രൻ, ദിവ്യ പിള്ള, ശൃതി സത്യൻ, റിയ സൈര, അഞ്ജു കുര്യൻ, ദിവ്യ എം.നായർ, വിൻസി അലോഷ്യസ്, ഡയാന തുടങ്ങിയവരുടെ ചിത്രങ്ങളാണു മത്സരിക്കുന്നത്.
റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’, യുവ ഹൃദയങ്ങൾ കീഴടക്കിയ ‘ഹൃദയം’ എന്നിവ മത്സരരംഗത്തുണ്ട്. താരാ രാമാനുജന്റെ ‘നിഷിദ്ധോ’, സിദ്ധാർഥ ശിവയുടെ ‘ആണ്’, മനോജ് കാനയുടെ ‘ഖെദ്ദ’, ഷെറി ഗോവിന്ദൻ–ടി.ദീപേഷ് ടീമിന്റെ ‘അവനോവിലോന’, ഡോ.ബിജുവിന്റെ ‘ദ് പോർട്രെയ്റ്റ്സ് ’എന്നിവയും ജയരാജ് സംവിധാനം ചെയ്ത 3 ചിത്രങ്ങളും മത്സരത്തിനുണ്ട്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. മത്സരത്തിനെത്തിയ 142 സിനിമകൾ 2 പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40–45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അവർ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.