ലഖ്നൗ: അയൽവാസികളുടെ പീഡനം സഹിക്കാനാകാതെ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപൂരിലെ ഹുസൈൻഗഞ്ച് സ്വദേശിനിയായ പെൺകുട്ടിയാണ് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. ഇന്നലെയാണ് സംഭവം. അയൽവാസികളുടെ പീഡനത്തിൽ മനം മടുത്താണ് കുട്ടി ജീവനൊടുക്കിയതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
രണ്ടുപേർ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യാറുണ്ട്. മകൾ വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം ശല്യം ചെയ്യും. ബലാത്സംഗശ്രമം വരെ നടന്നതായും കുടുംബം ആരോപിക്കുന്നു. പ്രതികളെ പിടികൂടും വരെ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പെൺകുട്ടിയുടെ കുടുംബം.
പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ശങ്കർ മിശ്ര പറഞ്ഞു.