മുംബൈ: ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ വിവാദത്തിൽ പ്രതികരണവുമായി മുൻ താരം കീർത്തി ആസാദും രംഗത്ത്. കപിൽ ദേവിനു പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി കീർത്തിയും എത്തിയത്. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി അടക്കമുള്ളവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നു അദ്ദേഹം പറയുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനു ശ്രേയസിനേയും ഇഷാനേയും മാത്രം ശിക്ഷിക്കുന്നതിനോടു യോജിക്കുന്നില്ലെന്നും കീർത്തി ആസാദ് തുറന്നടിച്ചു.
‘ഇന്ത്യക്കായി കളിക്കാതിരിക്കുമ്പോൾ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ നിലപാട് നല്ല കാര്യമാണ്. രഞ്ജിയേക്കാൾ പ്രാധാന്യം ചിലർ ഐപിഎല്ലിനു നൽകുന്നുണ്ട്. ഐപിഎൽ ആവേശം തരുന്നതാണ്. ശരിക്കുമുള്ള പരീക്ഷണ വേദി പക്ഷേ ടെസ്റ്റ് ക്രിക്കറ്റാണ്.”ഒരു താരത്തിന്റെ ഫോം, ഫിറ്റ്നസ് എന്നിവ നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടി വരും. രോഹിതും വിരാടും സംസ്ഥാന ടീമുകൾക്കു വേണ്ടി ഇനിയും കളിക്കണം. സംസ്ഥാന അസോസിയേഷനാണ് താരങ്ങൾക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കുന്നത്.’
ശ്രേയസിനേയും ഇഷാനേയും മാത്രം ഇക്കാര്യത്തിൽ ശിക്ഷിച്ച ബിസിസിഐ നടപടി ശരിയായില്ല. ആഭ്യന്തര ക്രിക്കറ്റ് ആരൊക്കെ കളിക്കുന്നില്ല അവർക്കെല്ലാം എതിരെ നടപടി വേണം. പഴയ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ചവരാണ്. സംസ്ഥാനങ്ങൾക്കു വേണ്ടി കളിക്കുന്നത് അഭിമാനകരമായി താരങ്ങൾ കാണണം- കീർത്തി ആസാദ് വ്യക്തമാക്കി.
