കൊച്ചി: ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരമെന്ന നേട്ടം കൈവരിച്ച് കൊച്ചി. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ആസ്ഥാനമായ ജനീവയില്‍ വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. കൊച്ചി നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
കൊച്ചി നഗരം വയോജനങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനായി 2023 ജൂണ്‍ 14-ാം തീയതി കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ലോകാരോഗ്യ സംഘടനയുടെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നടത്തിയ അവതരണവും വയോജന സൗഹൃദ നഗരം എന്ന പദവി കൊച്ചിക്ക് ലഭിക്കുന്നതിന് ഒരു പ്രധാന ഘടകമായി.
മാജിക്‌സ് എന്ന സന്നദ്ധ സംഘടനയുമായും ഐഎംഎയുമായും സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ ഈ കാലയളവില്‍ നടപ്പിലാക്കിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിര്‍ന്നവരുടെ സാമൂഹിക ജീവിതത്തിനുതകുന്ന സൗകര്യങ്ങള്‍ ഒരുക്കുക, വയോജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക, കോളജുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുക, വയോജനങ്ങള്‍ക്കു മാത്രമായുള്ള സീനിയര്‍ ടാക്‌സി സര്‍വീസ്, മാതൃകാ സായംപ്രഭ പകല്‍വീട് എന്നിവയടക്കമുള്ള നിരവധി പദ്ധതികള്‍ നഗരസഭ നടപ്പിലാക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
