മണിപ്പൂരിൽ പുതുവർഷ ദിനത്തിനിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. തൗബാലിൽ നടന്ന വെടിവയ്പിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 14 പേർക്ക് പരിക്കേറ്റിരുന്നു. തൗബാലിലെ ലിലോങ്ങിൽ പൊലീസ് യൂണിഫോമിലെത്തിയ ആയുധധാരികളാണ് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്.
പിന്നാലെ റവല്യൂഷനറി പീപ്പിൾസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനിടെ, നിലവിലെ മണിപ്പൂരിലെ സ്ഥിതി കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാനത്തെ ബി ജെ പി പ്രതിനിധി സംഘം ഈ ആഴ്ച ദില്ലിയിലെത്തും. ഏറ്റുമുട്ടൽ ഉണ്ടായ മേഖലകളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. തൗബാൽ ജില്ലയിലുണ്ടായ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം അതിർത്തി നഗരമായ മൊറേയിലും ആക്രമണമുണ്ടായിരുന്നു. ഏറ്റുമുട്ടലിൽ ബി എസ് എഫ് ജവാന്മാരടക്കം സുരക്ഷസേനാംഗങ്ങൾക്ക് വെടിയേറ്റു.