പുതുവത്സര ദിനത്തില്‍ ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു. 35 പേരെ കാണാതായി.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ അതിജീവിച്ചവര്‍ക്കായുളള തിരച്ചില്‍
നാലാം ദിവസവും തുടരുകയാണ്.
ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച നോട്ടോ പെനിന്‍സുല സ്ഥിതി ചെയ്യുന്ന ഇഷികാവയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. അവരില്‍ 25 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. 33,000-ത്തിലധികം ആളുകളാണ് അവരുടെ വീടുകള്‍ ഒഴിഞ്ഞുപോയത്. ഒരു ലക്ഷത്തോളം വീടുകളില്‍ ജലവിതരണം ഇല്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
പ്രതികൂല കാലവസ്ഥയിലും അതിജീവിതരെ കണ്ടെത്താനുളള തീവ്ര പ്രയത്‌നത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന റോഡുകളും പല പ്രദേത്തും എത്തിച്ചേരുന്നത് ദുഷ്‌കരമാക്കി. ഭൂകമ്പത്തിന് മൂന്ന് ദിവസത്തിന് ശേഷവും നാശനഷ്ടങ്ങളുടെ പൂര്‍ണ്ണ വ്യാപ്തി വ്യക്തമല്ല, കുറഞ്ഞത് 2016 ന് ശേഷം ജപ്പാനിലെ ഏറ്റവും മാരകമായ ഭൂകമ്പമാണിത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മദ്ധ്യ ജപ്പാനിലെ നോട്ടോ ഉപദ്വീപില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തീപിടിത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോട്ടോയുടെ വടക്കേ അറ്റത്തുള്ള വാജിമ നഗരം ഒറ്റപ്പെട്ടു. ഇഷിക്കാവയില്‍ 13,000ത്തോളം ജനങ്ങള്‍ ജീവിക്കുന്ന സുസു നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ഭൂകമ്പ ബാദ്ധ്യത മേഖലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.