മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബഞ്ചിൻ്റെ വാക്കാലുള്ള നിരീക്ഷണം. കള്ളപ്പണ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജി തമിഴ്നാട് സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി തുടരാനാകില്ലെന്ന ഗവർണറുടെ ആവശ്യം
മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് എം എൽ രവി സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതി ഡിവിഷൻ ബഞ്ചിൻ്റെ പരാമർശം. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഒരു മന്ത്രിയെ പിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ ഗവർണർക്ക് കഴിയില്ലെന്നും ഈ വിഷയത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഗവർണ്ണർക്ക് കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ശുപാർശയില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയായ സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പിന്നീട് ഗവർണർ തന്നെ ഈ ഉത്തരവ് തിരുത്തുകയായിരുന്നു. അതിനെ തുടർന്ന് സ്റ്റാലിൻ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് സെന്തിൽ ബാലാജി.
വകുപ്പുകളില്ലാത്ത മന്ത്രിയായി ബാലാജി തമിഴ്‌നാട് കാബിനറ്റിൽ തുടരുന്നതിനെതിരായിരുന്നു ഗവർണർ എം എൽ രവി സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തിലെ തീരുമാനം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വിട്ട മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയായിരുന്നു എം എൽ രവി സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്. ഗവർണ്ണർ സർക്കാർ പോര് നടക്കുന്ന തമിഴ് നാട്ടിൽ കോടതിയുടെ നിരീക്ഷണം ഗവർണ്ണർക്ക് ക്ഷീണമുണ്ടാക്കും.
ad-arunkumar siva