ഉത്തർപ്രദേശിൽ ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊന്നു. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ മേജാപൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്.
അമ്മ കമലാദേവി (65) മകൻ ദിനേശ് പാസിയുടെ (35) പേരിലേക്ക് ഭൂമി എഴുതി കൊടുക്കാത്തതിന് ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കമലാദേവിയുടെ വീടിന് പുറത്ത് നിന്ന് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
ദിനേശ് പാസി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്തിയതിന് ശേഷം പ്രതി ഒളിവിലാണെന്നും സീതാപൂർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും എസ്പി കൂട്ടിച്ചേർത്തു.