തിരുവനന്തപുരം പോത്തൻകോട നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ സുരിതയാണെന്ന് പൊലീസ്. സുരിത കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. കടുത്ത സാമ്പത്തിക ബാധ്യത മൂലം കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് കിണറ്റിലെറിഞ്ഞതെന്ന് സുരിത പൊലീസിനോട് പറഞ്ഞു. പണമില്ലാത്തതിനാൽ കുഞ്ഞിന്‍റെ നൂലുകെട്ട് നടത്താൻ പോലും കഴിഞ്ഞിരുന്നില്ല. കുഞ്ഞിന് വൃക്കസംബന്ധമായ രോഗം ഉള്ളതായും കണ്ടെത്തിയിരുന്നു. കുട്ടിക്ക് വേണ്ടത്ര ഭാരവുമുണ്ടായിരുന്നില്ല.
കുട്ടിയെ ചികിത്സിക്കാനോ വളർത്താനോ സാഹചര്യമില്ലെന്നും പൊലീസിനോട് സുരിത പറഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് സുരിതയുടെയും സജിയുടെയും മകൻ ശ്രീദേവിനെ കിണറ്റിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുലർച്ചെ രണ്ടു മണിയോടെയാണ് കാണാതായത്.
കുഞ്ഞിനെ കാണാനില്ലെന്ന് സുരിതയാണ് പിതാവിനെ അറിയിച്ചത്. തുടർന്ന് ഭർത്താവ് സജിയെ വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സജി മൂന്നു മണിയോടുകൂടി പോത്തൻകോട് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഇതിനിടെയാണ് കുഞ്ഞിന്റെ ടവ്വൽ കിണറിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയത്.