യുവ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ഇന്ന് നിലപാട് അറിയിക്കും. സ്ത്രീധന നിരോധന നിയമം ചുമത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് റുവൈസ്.
തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റുവൈസ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചതിന്റെ പ്രതികാരമായാണ് തന്നെ പ്രതിയാക്കിയത് എന്നായിരുന്നു റുവൈസിന്റെ ഒരു വാദം. സ്ത്രീധനം ഒരു കാരണവശാലും ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സ്ത്രീധന പ്രശ്നത്തെ തുടർന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തത്. എല്ലാവർക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഷഹന എഴുതിയത്. ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങി. ഇതിൽ മനംനൊന്താണ് ഷഹന ആത്മഹത്യ ചെയ്തത്.