ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി ഈ മാസം 14 ന് ഏറണാകുളത്ത് വെച്ച് ചർച്ച നടത്തും. ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തിലാണ് ചർച്ചയ്‌ക്കൊരുങ്ങുന്നത്. ഈ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നു വിശ്വസിക്കുന്നുവെന്നും ബസ് ഉടമകൾ പറഞ്ഞു. ഈ മാസം 21 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ തീരുമാനം. കഴിഞ്ഞ മാസം 31ന് സ്വകാര്യ ബസ് ഉടമകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
സ്വകാര്യ ബസ് ഉടമ സംയുക്ത സമിതിയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ടാണ് സമരം. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണം. ദൂര പരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകണം. ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്.