കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ നൽകിയെന്ന് മുഖ്യമന്ത്രി. ഏതെല്ലാം തരത്തിൽ കേന്ദ്രം അവഗണിക്കാൻ ശ്രമിച്ചാലും കേരളസർക്കാർ ജനക്ഷേമ പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരൂരിൽ നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ മേഖലകളിൽ കേന്ദ്രം തരേണ്ട പണം കുടിശികയാണ്. കണക്കുകൾ നൽകിയില്ല എന്ന നിർമല സീതാരാമന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകൾ നൽകിയില്ല കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണ്. കണക്കുകൾ നൽകേണ്ടത് അക്കൗണ്ട്സ് ജനറൽ ആണ്. സംസ്ഥാനം നേരിട്ട് കൊടുക്കുകയല്ല ചെയ്യേണ്ടത്. ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനം ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ല. അർഹതപ്പെട്ടതാണ് ചോദിക്കുന്നത്. കേന്ദ്രം ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുസാറ്റിൽ സംഭവിച്ചത് ഒരു മുന്നറിയിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൾക്കാർ കുടുമ്പോൾ ജാഗ്രത പാലിക്കണം. ഇക്കാര്യത്തിൽ അലംഭാവം കാട്ടരുത്. അപകടങ്ങളെ തടയാൻ ശ്രമിക്കും. സുരക്ഷാ നിർദേശങ്ങൾ പുതുക്കും. എന്ത് സംഭവിച്ചാലും പോലീസിനെ കുറ്റപ്പെടുത്തുന്ന സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.