സിപിഐഎം കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ആണോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവി ആണോ എന്ന് വ്യക്തമാക്കണമെന്നാണ് പരിഹാസം. കോഴിക്കോട് പോയി മൊല്ലാക്കമാരെ മാത്രം വിളിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. താടിയും അരിപ്പതൊപ്പിയും മാത്രമുള്ളവരായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ എന്തുകൊണ്ട് കോഴിക്കോട് മാത്രം നടക്കുന്നു. മറ്റു മതപണ്ഡിതന്മാരെ എന്തുകൊണ്ട് ഈ പരിപാടിയിലേക്ക് വിളിക്കുന്നില്ല. എങ്ങോട്ടാണ് സിപിഎമ്മിന്റെ പോക്ക് എന്ന് മനസ്സിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പച്ചയായി ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ഭരണ തകർച്ചയും അഴിമതിയും കെടുകാര്യതയും മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ്. വോട്ട് ബാങ്കിന് വേണ്ടി ഉള്ള വില കുറഞ്ഞ തന്ത്രമാണിത്. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരാണ് കേരളത്തിലേത്. ജനശ്രദ്ധ തിരിച്ചുവിടാൻ മറ്റു കാര്യങ്ങൾ പറയുന്നതാണ്. പലസ്തീൻ ഐക്യദാർഢ്യം പറഞ്ഞാൽ ശമ്പളം കിട്ടുമോ, വീട് കിട്ടുമോ, ഉരുട്ടി വിഴുങ്ങാൻ പറ്റുമോ. ഇതൊക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.