തിരുവനന്തപുരം: സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇനിമുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നവംബർ 1 മുതലാണ് ഇക്കാര്യങ്ങൾ പ്രാബല്യത്തിൽ വരിക. സീറ്റ് ബെൽറ്റിന് പുറമെ, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
നവംബർ ഒന്ന് മുതൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നത് ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങൾക്കു മാത്രമേ നവംബർ 1 മുതൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് ഉത്തരവിട്ടിരിക്കുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
സീറ്റ് ബെൽറ്റ് കർശനമാക്കാനുള്ള നിയമം കേന്ദ്ര സർക്കാരിൻ്റെയാണെന്നും 1994 മുതൽ ഇത് നിലവിലുണ്ടെന്നും സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.