മയ്യഴി: ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു പതിപ്പും പുറത്ത്. ഓൺലൈൻ പ്രലോഭനത്തിൽവീണ യുവാവിന് നഷ്ടമായത് അരലക്ഷത്തോളം രൂപ. യുവതികളെ ഗർഭം ധരിപ്പിക്കുക എന്നതായിരുന്നു ഓൺലൈനിലൂടെ ചിലർ മുമ്പോട്ട് വച്ചത്. ഇതിൽ വീണ യുവാവിന് പണം നഷ്ടമാകുകയായിരുന്നു. ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇത്.
മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിലെ ജീവനക്കാരനാണ് പണം പോയത്. ഇയാൾ അതിഥി തൊഴിലാളിയാണ്. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്ത സ്ത്രീകൾക്ക് ലൈംഗികവേഴ്ചയിലൂടെ ഗർഭം ധരിപ്പിക്കുന്ന ജോലിയാണ് ഇയാൾ ചെയ്യേണ്ടതെന്ന് വിശ്വസിപ്പിച്ചാണ് ഓൺലൈൻ തട്ടിപ്പ്. ഈ കൃത്യത്തിലൂടെ അഞ്ചുലക്ഷം രൂപ ലഭിച്ചതിന്റെ സ്ക്രീൻ ഷോട്ട് തട്ടിപ്പുകാർ ഇയാൾക്ക് വാട്സാപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു. ഇയാൾ ഇത് വിശ്വസിച്ചു.
തുടർന്ന് ഒരുസന്ദേശംകൂടി ലഭിച്ചു. ജോലിക്കുചേരാനുള്ള അപേക്ഷാഫീസ്, പ്രൊസസിങ് ഫീസ് എല്ലാം ചേർത്ത് 49,500 രൂപ അടയ്ക്കുവാനുള്ള അറിയിപ്പായിരുന്നു അത്. യുവാവ് തന്റെ ക്യു.ആർ കോഡ് അയച്ചുകൊടുത്തു. ഉടൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തിൽനിന്ന് 49,500 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായി. പിന്നീട് ആരും ബന്ധപ്പെട്ടില്ല. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് ഇയാൾക്ക് മനസ്സിലായത്.
ജോലിചെയ്യുന്ന ലോഡ്ജിന്റെ ഉടമയോട് 34കാരൻ പണം നഷ്ടപ്പെട്ട കാര്യം പറഞ്ഞു. ഉടമ മാഹി പൊലീസിൽ പരാതി നൽകി. സൈബർസെല്ലിന്റെ സഹായത്തോടെ മാഹി സിഐ. കെ.ബി മനോജ് അന്വേഷണം ഏറ്റെടുത്തു. അത് ശരിയായ ദിശയിൽ പോവുകയും ചെയ്യും. ആരും പറ്റിക്കപ്പെട്ടാലും പരാതി പറയില്ലെന്ന വിശ്വാസത്തിലാണ് ‘ഗർഭ’മുണ്ടാക്കൽ ജോലി ഓഫർ ചെയ്ത് തട്ടിപ്പ് നടത്തിയത്. കേരളത്തിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്ന ആദ്യ തട്ടിപ്പാണ് ഇത്.
രാജസ്ഥാൻ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകാർ. പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാലുടൻ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.