എൽ ഡി എഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും താനും ക്ഷണിച്ചിട്ട് വന്നതല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്വം വഹിക്കുന്നത് കൊണ്ട് എത്തിയതാണ്. ജയരാജൻ പങ്കെടുക്കാത്തതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. സെമിനാർ സംഘടിപ്പിക്കുന്നത് എൽഡിഎഫ് അല്ല.
എല്ലാ ജില്ലകളിലും സെമിനാർ ഉണ്ടാകും. ഇ.പിക്ക് അവിടെ പങ്കെടുക്കാൻ അവസരം ഉണ്ടല്ലോ. സെമിനാറിൽ പങ്കെടുക്കുന്നതിലല്ല, നിലപാടിലാണ് കാര്യം. ജോർജ് എം തോമസിനെതിരായ നടപടി മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ല. അത് സംഘടനാ കാര്യങ്ങളാണ്. ഏകീകൃത സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കില്ല എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.